Thursday, December 30, 2010

ഭൂമിക്കു വേണ്ടി....

ഇനിയൊരു ആകാശം വരും.
എല്ലാവരെയും സൂര്യന് കീഴെ
പുണരും.
പുതുവര്‍ഷമെന്നു പറഞ്ഞു
ചില ബഹളങ്ങള്‍ തെരുവ് കടന്നു
പോകും.
ചില പ്രണയങ്ങള്‍ ഓര്‍മകളിലേക്ക്
നടക്കും.
വിപ്ലവങ്ങള്‍ വാര്‍ധക്യത്തില്‍ പെട്ട്
ശ്വാസമടക്കി ആകാശം നോക്കും.
പുതിയ ഭൂമി !
പുതിയ ആകാശം!
തങ്ങള്‍ സ്വപ്നം കണ്ടതല്ലല്ലോ
ഇവയെന്ന് പിറുപിറുക്കും.
പുതുവര്‍ഷത്തിലേക്ക് സ്വഗതമെന്നു
ഒരു ശബ്ദം ഇടറി തെരുവില്‍
കിടക്കും...
അന്നേരം
സൂര്യന്‍ ഉണര്‍ന്നു പറയും
ഈ ഭൂമി, ഈ ആകാശം
എനിക്കായി ബാക്കി വെക്കണം.
നാളേക്ക് വേണ്ടി !

Wednesday, December 29, 2010

ഷാഹിന ചിരിക്കുന്നു !

ഈ വെളിച്ചത്തിലും
ആരെയൊക്കെയോ നിങ്ങള്‍
ഭയപെട്ടിരുന്നു.
ഇന്നലെയും ഒരു ഭീതിയുടെ
അലര്‍ച്ച കേട്ടിരുന്നു.
വിറങ്ങലിച്ചു നിന്നിരുന്ന
ഇരുട്ടില്‍ ഭീതിയുടെ അലര്‍ച്ച !
നീതിയോ, അനീതിയോ !
ആരുടെ കഴുത്തിലാണ്
കയര്‍ കുരുങ്ങിയിട്ടുണ്ടാവുക !
ഉറക്കത്തില്‍ എന്ന പോലെ
എല്ലാവരും കണ്ണടച്ചപ്പോള്‍
നിങ്ങളിലേക്ക് എത്താന്‍ ഞാന്‍
വെട്ടിയ വഴികള്‍
മാത്രം ദൃക്സാക്ഷി..
എന്നീട്ടും തീവ്രവാദിയെന്ന് എന്നെ
വിളി കേള്‍പ്പിക്കുന്നത്
അതെ വഴികള്‍ തന്നെയാണ് !


Sunday, December 12, 2010

ബാഗ്ദാദ്

ബാഗ്ദാദിന്റെ തെരുവിലെ
കിതപ്പില്‍
ഒരു ജീവിതം ചാവേറെന്നു
പറഞ്ഞു പൊട്ടിത്തെറിച്ചു.
ഇത് നിങ്ങളുടെതാണോ
അതോ, ഇതോ നിങ്ങളുടേത്
എന്ന് തെരുവ് വിതുമ്പി,
കുട്ടികളുടെ രൂപങ്ങള്‍
ചില്ല് കഷ്ണങ്ങള്‍ പോലെ
അടുക്കി വെച്ചു.
ആരാണ്, എന്തിനാണ് എന്ന
ചോദ്യം കേള്‍ക്കാതെ
വീണ്ടും പ്രഭാതങ്ങള്‍.
ബാഗ്ദാദിന്റെ തെരുവ്
കണ്ണ് നനക്കുന്നു ...

Wednesday, November 10, 2010

ഒരു തുള്ളിയാകുക !

നിന്റെ ജല തരംഗങ്ങളില്‍
കേള്‍ക്കുന്നുണ്ട്
കാലങ്ങളുടെ ഒഴുക്ക്.
മാതൃത്വത്തിന്റെ കണ്ണ് നീര്‍ പുറത്തെടുത്ത
മണ്ണിന്റെ സ്വകാര്യം.
ഇടറാത്ത വിശ്വാസത്തിന്റെ
പദനിസ്വനം.
ഇപ്പോള്‍ ഞാന്‍
നിന്റെ വിളികേട്ടു
സംസമിലേക്ക് വീഴാന്‍ വെമ്പുന്ന
ഒരു തുള്ളി !
__________________
പവിത്രം-സംസം.
നിങ്ങളും ഒരു തുള്ളിയാകുക
"" ഈദാശംസകള്‍""

Friday, October 15, 2010

പ്രകൃതി

ഒഴുകിയ വഴികള്‍ മറന്നൊരു പുഴയും
പുഴയോരത്തൊരു കുടവും
ദാഹിച്ചു വലഞ്ഞു പരസ്പരം മിണ്ടാതെ!
അവര്‍ അറിഞ്ഞില്ല, എന്റെ പര്‍ണ്ണശാല
ഞാനെന്നേ ശീതീകരിച്ചിരിക്കുന്നു.
എന്റെ തപസ്സിനു ആശ്രമകന്യക ഇനിയെന്തിന് !
ഫ്രിഡ്ജില്‍ കോളയും, പെപ്സിയും
ഉറവയായുണ്ട്.
എനിക്ക് ദാഹമില്ല,
കാഴ്ചകളില്‍ നോവുകളില്ല.
മരവിച്ച ഹൃദയം കോളയോടൊപ്പം
ഫ്രിട്ജിലുണ്ട്.
പ്രകൃതിയെ വിട്ടു അവര്‍ പരസ്പരം
പ്രണയത്തിനു വിലപേശുകയാണ്.
ഈ അസമയത്ത് പര്‍ണ്ണശാലയ്ക്കു പുറത്തു
കരയുന്നത് ആരാണ് !

Tuesday, September 28, 2010

ഗ്രാമം

അവള്‍ എന്റെ ഗ്രാമം
പൂക്കള്‍ പേറിയ ദാവണിയുടുത്ത പൂമ്പാറ്റ
എന്നെ തടവിലിട്ട
നഗരത്തിന്റെ തടവറയിലേക്ക്
കൊലുസിന്റെ താളമിട്ടു വരുന്നവള്‍.
മോഹിപ്പിക്കല്ലേ പെണ്ണെ
എന്ന് മനസ് മന്ത്രിക്കും !
നിന്റെ പച്ചപ്പിലാണെന്റെ സ്വപ്‌നങ്ങള്‍ തുന്നുന്നത്
എന്ന് കേള്‍ക്കുമ്പോള്‍ അവള്‍ ചിരിച്ചു
പെയ്യും, നനഞ്ഞൊഴുകും.
ഇന്നവള്‍ മൂകയാണ്,
എല്ലാം നഷ്ടപ്പെട്ട്, പ്രജ്ഞാശൂന്യയായി
ജഡമായി ,
ചൂത് കളിച്ചവര്‍ പകരം വെച്ചത്
അവളെയായിരുന്നു.
...
ഇനി വാന്‍ ഗോഗ് വരില്ല നിനക്ക്
പൂക്കള്‍ തുന്നാന്‍
നിറങ്ങള്‍ നിന്നെ പുല്കില്ല
എങ്കിലും പൂമ്പാറ്റകള്‍ മുറിവേറ്റ ചിറകുകളുമായി
നിന്നെയന്വേഷിക്കും
ഒരു വട്ടം കാണുന്നതിനു മുമ്പേ അവര്‍
നിന്നെ ശവക്കച്ച പുതപ്പിച്ചുവല്ലോ
നിന്നെ വിവസ്ത്രരാക്കിയവരോട്
അരുതെന്നു പറയാന്‍ ആരുമില്ലാതെ പോയതെന്തേ ?

Sunday, September 26, 2010

രഹസ്യം

പരസ്പരം ഒന്നും പറയാതെ
അവസാന വണ്ടിയും
നഗരത്തെ വിട്ടു
കടന്നു പോയി.
വയറൊഴിഞ്ഞു
നീണ്ടു കിടന്നപ്പോഴാണ്‌
കുപ്പത്തൊട്ടി
വാവിട്ടു കരയാന്‍ തുടങ്ങിയത് !

ഓട്ടോബയോഗ്രഫി

ഒഴിഞ്ഞ വയറുമായി മൂലക്കിരിപ്പുണ്ട്
കിതച്ചു കൊണ്ട് ഒരു ചോറ്റു പാത്രം
കൂട്ട ബെല്ല് ഇപ്പോഴും പെയ്യിക്കുന്നുണ്ട്
പുസ്തകത്തിന്‌ മീതെ പെരുമഴ
ചന്ദ്രന്‍ മാഷിന്റെ തരിശായ ഭൂമിശാസ്ത്രം
രമണി ടീച്ചറുടെ ഗ്രാമറില്‍ ഇപ്പോഴും കണ്ണ് മിഴിചിരിപ്പാണ് !
ഒരേ താളത്തില്‍ നിശബ്ദമാകുന്ന ചോറ്റു പാത്രങ്ങള്‍
പറയുന്നുണ്ട് ഭൂതം, ഭാവി, വര്‍ത്തമാനം.
ഉത്തരം എഴുതാന്‍ ചോദ്യങ്ങള്‍ അവശേഷിപിച്ചു
മഷി തീര്‍ന്ന ഒരു പേനയിരുന്നു വിയര്‍ക്കുന്നു !
കുടയെടുക്കാന്‍ മറന്നു പോയൊരു മഴ
പാതി വഴി പിന്നിട്ടു കിതച്ചു നില്‍ക്കുന്നു.

Friday, September 24, 2010

പ്രണയം

ഭൂമി നെറ്റിയില്‍ ചുംബിച്ചപ്പോഴാണ്
നിന്നെ കുറിചോര്‍ത്തത്

മുഖമക്കന കണ്ണീരില്‍ കുതിര്‍ന്നത്‌
രാവിന്‍ നിശബ്ദതയില്‍
നിന്റെ നാമങ്ങള്‍ എനിക്ക് കൂട്ടായത്
നിന്റെ മൊഴികള്‍ കണ്ണിലേക്കു
പ്രണയമായ് ഒഴുകിയത്
അദൃശ്യമായ നിന്റെ കൈകളിലേക്ക്
ഞാന്‍ പടര്‍ന്നു കയറിയത്
പിന്നെ എനിക്ക് നീ സ്വന്തമായത്.

Sunday, September 19, 2010

എഫ്. ഐ. ആര്‍

വഴി തെറ്റിഅഭിനയിച്ച
ഒരു മിസ്സ്‌ കാള്‍.
വേഷം മാറിയ
പുഞ്ചിരി.
പ്രലോഭനത്തിന്റെ
അക്ഷരമില്ലാത്ത ഭാഷ.
അറിയാതെ കുരുങ്ങി പിടയുമ്പോഴും,
അവള്‍ക്കു ചുറ്റുമുണ്ടാകും
പിടികിട്ടാപുള്ളിയായി !

Monday, July 19, 2010

ഓര്‍മ്മകള്‍ ഇലഞ്ഞിപൂവിനെ പോലെയാണ്..

ഓര്‍മ്മകള്‍ ഇലഞ്ഞിപൂവിനെ പോലെയാണ്..
ഇളം കാറ്റില്‍
പൊഴിഞ്ഞു വീഴുന്ന
അവയെനിക്ക് നല്‍കിയതു
സൌരഭം മാത്രമല്ല,
ശലഭങ്ങളെ പോലെ
വര്‍ണ്ണ ചിറകുകള്‍ വീശി
പാറി കളിക്കുന്ന
ഒരു കാലം, ഒരു പക്ഷെ നിങ്ങളും
അതിന്റെ ചുവട്ടില്‍ കാലത്തോടൊപ്പം
പാറി കളിച്ചിരിക്കാം..
പക്ഷെ ഇന്ന് ഇലഞ്ഞി പൂമരത്തിന്റെ
ചുവട്ടില്‍ കാറ്റ് വിശ്രമിക്കുകയാണ്..
ഇലഞ്ഞിപൂക്കളും...